Monday, August 2, 2021

ചില്ലിട്ട പടവും കുഞ്ഞച്ചനും

പടം കേടാകാതെ സൂക്ഷിക്കാൻ നാം ചില്ലിട്ട് വെക്കുക (frame  ചെയ്യുക എന്നതിന്റെ പഴയ പ്രയോഗം) പതിവാണ്.  ചട്ട(frame)യുടെഭംഗി കൂടിക്കൂടി വന്ന്  ചിത്രത്തിന്റെ ഭംഗി ശ്ദ്ധിക്കപ്പെടാതെ പോയാലോ? 

കുഞ്ഞച്ചൻ പെണ്ണുകണ്ടപോലെ എന്നൊരു ചൊല്ല് നാട്ടിൽ പ്രചരിക്കാനിടയായ കഥയുണ്ട്.  കെട്ടാൻ തീരുമാനിച്ച്  കുഞ്ഞച്ചൻ പെണ്ണുകാണാൻ തുടങ്ങി. പെണ്ണുകാണാൻ ഇരുന്ന  കുഞ്ഞച്ചൻ എല്ലാഅർത്ഥത്തിലും പെണ്ണിനെ കാണുക മാത്ര മാണ് ചെയ്തത്.  പെണ്ണുകൊണ്ടുവന്ന കാപ്പിയോ പലഹാരങ്ങളോ കുഞ്ഞച്ചൻ ശ്രദ്ധിച്ചില്ല.  പെണ്ണിന്റെ അച്ഛന്റെ നോക്കുംവാക്കും കുഞ്ഞച്ചന്ന് അറിയേണ്ടതില്ലായിരുന്നു. പെണ്ണിന്റ നിറം,  പെണ്ണിന്റ ഉയരം,  മുടി, മൂക്ക്, കണ്ണ്, നടത്തം ഇതെല്ലാം കുഞ്ഞച്ചൻ സൂക്ഷ്മമായി പഠിച്ച്  വിധിയെഴുതും  " ഈ പണ്ണുപോര! പെണ്ണിന്റനിറം", 
അടുത്തപെണ്ണ്,  "പെണ്ണിന്റെ മുടി..."  വീണ്ടുമൊന്ന്  "പെണ്ണിന്റ മൂക്ക്", (ജയറാം പറഞ്ഞപോലെ 
ക്ളാരയുടെ മൂക്ക്..)  പെണ്ണ് കണ്ട് പെണ്ണ്കണ്ട് മൂത്ത് മൂത്ത് പഴമൊഴി ബാക്കിയാക്കി കുഞ്ഞച്ചൻ സ്ഥലം വിട്ടു.   ചില്ലിട്ടകൂട്ടിലെ ചിത്രം കാണാനല്ല കുഞ്ഞച്ചൻ ശ്രമിച്ചത്.  കൂടാണ് ശ്രദ്ധിച്ചത്!   ഭാര്യ എന്ന ജീവിതസഖിയെയല്ല, സ്ത്രീയെന്ന രൂപത്തെയാണ്.

ഇത് കുഞ്ഞച്ചന്റെ മാത്രം കഥയാണോ?  പെണ്ണുകാണലിന്റെമാത്രം കാര്യമാണോ?  പുറമോടി മാത്രം നോക്കി നമ്മൾ എന്തെല്ലാം തിരഞ്ഞ് എടുത്തിട്ടുണ്ട്?  ചന്തം മാത്രം കണ്ട് വാങ്ങിയ സാരി ആദ്യമുക്കിൽ കളറിളകിയ അനുഭവമുണ്ടായിട്ടുണ്ടോ?  മണത്തിൽ മയങ്ങി വാങ്ങിയ സോപ്പ് തേച്ച് ചൊറിഞ്ഞ്പൊട്ടിയ അനുഭവം.  ഭക്ഷണം തിരഞ്ഞെടുക്കുന്നതെങ്ങിനെയാണ്?  ഭക്ഷണത്തിന്റെ ധർമ്മമെന്താണ്?  ശരീരത്തിന്റെ നിർമ്മാണതിനും നിലനിൽപ്പിനും റിപ്പയറിങ്ങിനും മറ്റുമാവശ്യമായ  റോമെറ്റീരയലാണ് ഭക്ഷണം.  പോഷകമൂല്യം എന്നചിത്രമാണോ  സ്വാദ്,  ലഭ്യത,  സാമ്പത്തികനില എന്നീചട്ടക്കൂടാണോ നാം ശ്രദ്ധിക്കുന്നത്?
 ഏത് കാര്യത്തിലും  ചട്ടക്കൂടിൽ ഭ്രമിച്ച് ചിത്രം ആസ്വദിക്കാതെ ആരും പോകാതിരിക്കട്ടെ!!
   നാരായണൻ മംഗലം